Spread the love

കിഫ്ബി, ക്ഷേമപെൻഷൻ വായ്പകൾ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനത്തെ ധനവകുപ്പ് എതിർത്തു. കേന്ദ്രത്തിന്‍റെ നിലപാട് അന്യായവും യുക്തിരഹിതവുമാണ്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ധനവകുപ്പിന്‍റെ ആരോപണം.

തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും. കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്തത് 14,000 കോടിയുടെ വായ്പയാണ്. ഇതിനകം 9,000 കോടി രൂപ തിരിച്ചടച്ചതായി സർക്കാർ അറിയിച്ചു. തിരിച്ചടവ് കണക്കാക്കാതെ മുഴുവൻ തുകയും ബാധ്യതയായി നിലനിർത്തിയാണ് കേന്ദ്രത്തിന്‍റെ തീരുമാനമെന്ന് ധനവകുപ്പ് ആരോപിച്ചു.

കിഫ്ബി ആൻഡ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് നൽകിയ ഗ്യാരണ്ടി കടബാധ്യതയാക്കാനുളള കേന്ദ്രസർക്കാർ നീക്കത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ വിമർശിച്ചിരുന്നു. ഇതോടെ കേരളത്തിന് 14,000 കോടി രൂപയുടെ കടബാധ്യതയുണ്ടായെന്നും മന്ത്രി പറഞ്ഞു.

By newsten