Spread the love

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് മർദ്ദിച്ച കേസിൽ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും നിർദേശങ്ങൾക്കനുസൃതമായി പക്ഷപാതപരമായി പ്രവർത്തിക്കുന്ന പൊലീസിന്‍റെ നിഷേധാത്മക മനോഭാവത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് കോടതി വിധി. പൊലീസ് രാഷ്ട്രീയം കളിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിന് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും സുധാകരൻ പറഞ്ഞു.

അക്രമികളുടെയും നിയമലംഘകരുടെയും സംരക്ഷകനായി മുഖ്യമന്ത്രി മാറിയിരിക്കുന്നു. കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ ഭരണം ജനാധിപത്യത്തിന് തന്നെ അപമാനമാണ്. തെരുവു ഗുണ്ടയെപ്പോലെ പ്രവർത്തിച്ച ഒരു രാഷ്ട്രീയ ക്രിമിനലിന് വേണ്ടി സഭയ്ക്കകത്തും പുറത്തും വാദിച്ച മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്‍റെ കസേരയിൽ ഇരിക്കാൻ അർഹതയില്ല. അധികാരം ദുരുപയോഗം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വേട്ടയാടിയ സർക്കാരിന് കനത്ത പ്രഹരമാണ് കോടതി വിധി.

വിമാനത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ ദൃശ്യങ്ങളിൽ നിന്നും ഇ പി ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് കേരളം കണ്ടതാണ്. രാഷ്ട്രീയ തിമിരം ബാധിച്ച മുഖ്യമന്ത്രി ഇ.പി ജയരാജന്‍റെ വിധ്വംസക പ്രവർത്തിയെ പിന്തുണച്ച്, അവസരോചിതമായി പ്രവർത്തിച്ച സംരക്ഷകനായാണ് അദ്ദേഹത്തെ ചിത്രീകരിച്ചത്. എന്നാൽ, കോടതിയുടെയും നിയമത്തിന്‍റെയും ദൃഷ്ടിയിൽ ഇ.പി ജയരാജൻ വധശ്രമത്തിന് ഒരുങ്ങിയ പ്രതി മാത്രമാണ്. നിയമവ്യവസ്ഥയെ ഇരുട്ടിന്‍റെ മറവിൽ നിർത്തി ഭരിക്കാനാണ് പിണറായി ശ്രമിച്ചത്. കോടതിയിൽ നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരന്‍റെ വിശ്വാസം വർദ്ധിപ്പിക്കുന്ന വിധിയാണിത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കൂലിപ്പട്ടാളം എടുത്ത വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റം ചെയ്തത് ഇ.പി.ജയരാജനും മുഖ്യമന്ത്രിയും പഴ്‌സനല്‍ സ്റ്റാഫും ആണെന്ന് കോടതിവിധിയിലൂടെ വ്യക്തമായെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

By newsten