Spread the love

കൊച്ചി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിമുറിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ ഭാഗമായി സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച കുട്ടിച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരും സമഗ്രമായ ഏകോപനത്തോടെ മുന്നോട്ടുവന്നാൽ മാത്രമേ രാജ്യത്തെയും ഭാവിതലമുറയെയും ലഹരിയുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് പിടികൂടുന്നുണ്ട്. കേരളത്തിൽ ലഹരിമരുന്ന് വ്യാപനം ഉണ്ടാകാൻ പാടില്ലെന്ന നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി ഭരണ-പ്രതിപക്ഷ വേർതിരിവില്ലാതെ മയക്കുമരുന്നിനെതിരായ പോരാട്ടം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമനടപടികളിലൂടെ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. മയക്കുമരുന്നിന്‍റെ കെണിയിൽ പെട്ട് നിരവധി കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. ചെറിയ സംഘർഷങ്ങൾ പോലും കൊലപാതകത്തിലേക്ക് നയിക്കുന്നു. സ്കൂളുകളുടെ പരിസരത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി കണ്ടെത്തുന്ന കടകൾ പിന്നെ ഒരിക്കലും തുറക്കാൻ അനുവദിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ, ഭാവി നശിക്കുമെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരായ യുദ്ധം ജാഗ്രതയോടെ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By newsten