Spread the love

മുതിർന്ന കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും മിൽമയെയും നയിച്ച അദ്ദേഹം ദീർഘകാലം സഹകരണ മേഖലയിലും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കും അനുശോചനം അറിയിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിൻ വലിയ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ പരിശുദ്ധിയിലും സത്യസന്ധതയിലും കർക്കശക്കാരനായ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിലൊന്നായ മിൽമയെ സംസ്ഥാനത്തിന്റെ അഭിമാനകരമായ ഒരു സ്ഥാപനമാക്കി വികസിപ്പിച്ചത് പ്രയാറാണ്. മിൽമ എന്ന പേരും മുന്നാക്ക വികസന കോർപ്പറേഷന് സമുന്നതി എന്ന പേരും പ്രയാറിന്റെ സംഭാവനകളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധേയമായിരുന്നു. നിയമസഭയിൽ ചടയമംഗലത്തെ പ്രതിനിധീകരിച്ച അദ്ദേഹം മണ്ഡലത്തിന്റെ സമഗ്രവികസനത്തിൽ വളരെ ശ്രദ്ധാലുവായിരുന്ന സാമൂഹിക പ്രവർത്തകനായിരുന്നു. ചടയമംഗലം ഇതുവരെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. എന്നിട്ടും ചടയമംഗലത്തെ വികസന നായകൻ എന്ന ഖ്യാതി പ്രയാർക്കുണ്ട്. പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ എന്റെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. കെ.എസ്.യുവും യൂത്ത് കോൺഗ്രസും കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച കാലത്ത് പ്രയാർ രണ്ടിന്റെയും മുന്നിര പോരാളികളിൽ ഒരാളായിരുന്നു. അതേസമയം, വിനയവും എളിമയും പ്രയാറിന്റെ മുഖമുദ്രകളായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു പ്രയാറിന്റെ ഭരണം. ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രയാറിന്റെ അകാല വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

By newsten