Spread the love

ന്യൂ ഡൽഹി: വിമാന ഇന്ധനത്തിന്റെ വില വർദ്ധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിച്ചത്. ഇന്ധനവില നിലവിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് വ്യോമയാന ഇന്ധന വിലയിലും പ്രതിഫലിച്ചു. റഷ്യ-ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ക്രമാതീതമായി ഉയരുകയാണ്.

ഡൽഹിയിൽ ഒരു കിലോലിറ്റർ ഏവിയേഷൻ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ് വില. കൊൽക്കത്തയിൽ ഇത് 1,46,322.23 രൂപയാണ്. മുംബൈ – 1,40,092.74 രൂപയും ചെന്നൈ – 1,46,215.85 രൂപയും.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് അവസാനത്തോടെയാണ് രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചത്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2020 മാർച്ച് 23 ന് നിർത്തിവെച്ച് അന്താരാഷ്ട്ര വിമാന സർവീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി, ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പാലിച്ചാണ് സർവീസുകൾ ആരംഭിച്ചത്. എയർ ഹോസ്റ്റസുമാർക്ക് പിപിഇ കിറ്റുകൾ ധരിക്കേണ്ട ആവശ്യമില്ല, കൂടാതെ വിമാനത്താവളത്തിൽ മുമ്പ് ചെയ്തിരുന്ന രീതിയിൽ ശാരീരിക പരിശോധനകൾ പുനരാരംഭിക്കാനും കഴിയും. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും മാസ്ക്, സാനിറ്റൈസർ തുടങ്ങിയ പ്രതിരോധ നടപടികൾ നിർബന്ധമാണ്. അടിയന്തര ആരോഗ്യ സാഹചര്യം കണക്കിലെടുത്ത് വിമാനങ്ങളിൽ മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കണമെന്നും നിർദ്ദേശമുണ്ട്.

By newsten