Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിക്ഷേധത്തിൽ നിലപാട് മാറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്ക് നേരെ നടന്നത് വധശ്രമമാണെന്ന് കോടിയേരി പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിന് മുമ്പായിരുന്നു പ്രതിഷേധം. ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ലെന്ന മുദ്രാവാക്യമാണ് ഉയർന്നതെന്നും ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധം നടത്തിയതെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. വിമാനം നിർത്തിയ ഉടനെ മുഖ്യമന്ത്രി പുറത്തിറങ്ങി. യൂത്ത് കോൺഗ്രസുകാർക്ക് മുഖ്യമന്ത്രിയെ സമീപിക്കാൻ കഴിഞ്ഞില്ല. അതിനാൽ അവർ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചു. ജയരാജനും കൂട്ടരും തങ്ങളെ തടഞ്ഞുവെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് പ്രവർത്തകരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഹൈബി ഈഡൻ എംപി വിഷയം ട്വിറ്ററിൽ തൻറെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, “ഞങ്ങൾ ഇത് പരിശോധിച്ചുവരികയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും” സിന്ധ്യ മറുപടി നൽകി.

By newsten