Spread the love

തൃപ്പൂണിത്തുറ: ‘എനിക്ക് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്’. പുതിയകാവ്-തൃപ്പൂണിത്തുറ റോഡിൽ സ്ഥാപിച്ച വലിയ ഹോർഡിംഗിലാണ് ഒരു യുവ സിനിമാപ്രേമി ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്‍റെ ചിത്രവും ഫോൺ നമ്പറും. കോട്ടയം പനച്ചിക്കാട് കുരീക്കാവ് വീട്ടിൽ ശരത് (26) ആണ് സിനിമാക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വ്യത്യസ്തമായ മാർഗം തിരഞ്ഞെടുത്തത്. 10 വർഷമായി സിനിമയിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് ശരത് ഈ വഴി സ്വീകരിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ശരത് പല സിനിമാ ലൊക്കേഷനുകളിലും സംവിധായകരുടെ അടുത്തും അവസരങ്ങൾ തേടിയിട്ടുണ്ട്.

ബിരുദം നേടിയ ശേഷവും അവസരങ്ങൾ ചോദിക്കുന്നതിന് ഒരു കുറവും ഉണ്ടായിരുന്നില്ല. പല ഓഡിഷനുകളിലും പങ്കെടുത്തു. തനിക്ക് അനുയോജ്യമായ വേഷമില്ലാത്തതിനാലാണ് തന്നെ എവിടെയും പരിഗണിക്കാതിരുന്നതെന്ന് ശരത് പറയുന്നു. ജൂനിയർ ആർട്ടിസ്റ്റായി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പ്രധാന വേഷം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ധാരാളം സിനിമാ പ്രവർത്തകരുള്ള എറണാകുളം ജില്ലയിൽ ഒരു ഹോർഡിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ശരത് ഇപ്പോൾ കോട്ടയത്ത് ഒരു സ്വകാര്യ ബസ് ഓടിക്കുന്നു. മൂന്ന് മാസം കൊണ്ട് സമാഹരിച്ച 25,000 രൂപയാണ് പരസ്യം സ്ഥാപിക്കാൻ ചെലവഴിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹോർഡിംഗ് സ്ഥാപിച്ചത്. “ഒരുപാട് സിനിമാക്കാർ ഈ വഴിക്ക് പോകുന്നു. ആരെങ്കിലും ഈ പരസ്യം കണ്ടിട്ട് വിളിക്കുമായിരിക്കും.” ശരത്ത് പറഞ്ഞു.

By newsten