Spread the love

കൊൽക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ആശുപത്രിയിൽ കിടക്ക നൽകിയില്ലെന്ന് ആരോപിച്ച് മുൻ സിപിഎം എംഎൽഎയുടെ കുടുംബം. മുൻ സിപിഎം എംഎൽഎ ദിബാർ ഹൻസ്ദയ്ക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. നിലത്ത് കിടക്കണമെന്ന വ്യവസ്ഥ അംഗീകരിച്ച ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി തറയിൽ വിരിച്ചെന്നും കുടുംബം ആരോപിച്ചു.

സംഭവം വിവാദമായതോടെ 28 മണിക്കൂറിന് ശേഷമാണ് തനിക്ക് കിടക്ക ലഭിച്ചതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. പിത്തസഞ്ചി ശസ്ത്രക്രിയയ്ക്കായാണ് ഹൻസ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ചയാണ് മുൻ എം.എൽ.എ ബന്ധുക്കൾക്കൊപ്പം മിഡ്നാപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കിടക്കകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. നിലത്ത് കിടക്കാൻ തയ്യാറാണെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്നും അവർ പറഞ്ഞു. ഞങ്ങൾ അതിന് സമ്മതിക്കുകയായിരുന്നു, ബന്ധു പറഞ്ഞു. കിടക്ക നൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. അടുത്തുള്ള കടയിൽ പോയി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുവന്നതായി ബന്ധു പറഞ്ഞു.

By newsten