Spread the love

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത നാല് പേർക്ക് ജാമ്യം ലഭിച്ചു. എംഎൽഎയുടെ മകൻ ഉൾപ്പെടെ എല്ലാ പ്രതികൾക്കും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എല്ലാ മാസവും തിങ്കളാഴ്ച ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് മുന്നിൽ ഹാജരായി ഒപ്പിടണമെന്നും വ്യവസ്ഥ ചെയ്താണ് ജാമ്യം അനുവദിച്ചത്. മെയ് 28ന് ഹൈദരാബാദിലെ ജൂബിലി ഹില്ലിലാണ് സംഭവം ഉണ്ടായത്. പബ്ബിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പതിനേഴുകാരിയെ ഇന്നോവ കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ അഞ്ച് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. ഉയർന്ന രാഷ്ട്രീയ ബന്ധമുള്ള കുട്ടികളെന്ന നിലയിൽ സംഭവത്തിൽ തെലങ്കാനയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിൽ ഇറക്കിവിടാമെന്ന് പറഞ്ഞാണ് പെണ്കുട്ടിയെ കാറിൽ കയറ്റിയത്. പിന്നീട് ഒരു കോഫി ഷോപ്പിലും കേക്ക് കടയിലും പോയി. ഇവിടെ നിന്ന് പ്രതികൾ ഇന്നോവ കാറിൽ കയറി വാഹനം പാർക്ക് ചെയ്ത് കുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ച് ഇവരെ അറസ്റ്റ് ചെയ്തു. ഇത് പിന്നീട് ബലാത്സംഗ കേസാക്കി മാറ്റുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു.

By newsten