Spread the love

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്നാണ് പിതാവ് മകളെയും ഭർത്താവിനെയും വെട്ടിക്കൊലപ്പെടുത്തിയത്. തൂത്തുക്കുടി സ്വദേശികളായ രേഷ്മ, മണിക്കരാജു എന്നിവരാണ് മരിച്ചത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി മുത്തുക്കുട്ടിയെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഒളിച്ചോടി വിവാഹം കഴിച്ചവരെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്ന് വാടകവീട്ടിൽ താമസിക്കുമ്പോഴായിരുന്നു സംഭവം.

ആർ.സി. സ്ട്രീറ്റ് സ്വദേശിനിയായ രേഷ്മ കോവിൽപട്ടിയിലെ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. അയൽവാസിയായ മണികരാജുവുമായി രേഷ്മ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ രേഷ്മയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തു. തുടർന്ന് ഇരുവരും വീടുവിട്ടിറങ്ങി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിവാഹിതരായി. പിന്നീട് വീരപ്പട്ടി പഞ്ചായത്ത് അധികൃതർ ഇവരെ കണ്ട് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു.

എന്നാൽ, വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇവർ വാടകവീട്ടിൽ താമസിച്ചു. ഇരുവരെയും കാണാനെത്തിയ പെൺകുട്ടിയെ അച്ഛൻ മുത്തുക്കുട്ടി ഇരുവരെയും അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ പൊലീസ് മൃതദേഹങ്ങൾ കോവിൽപട്ടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഓടി രക്ഷപ്പെട്ട മുത്തുക്കുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. ബിലാത്തിക്കുളം ഡി.എസ്.പി പ്രകാശ് സ്ഥലം സന്ദർശിച്ചു. എടയാപുരം പൊലീസ് സ്റ്റേഷന് കീഴിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.

By newsten