Spread the love

കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് ആറ് വിമാനങ്ങളാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഷാർജയിൽ നിന്നുള്ള ഗൾഫ് എയറിന്‍റെ വിമാനവും ബഹ്റൈനിൽ നിന്നുള്ള വിമാനവും ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനവും അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനവുമാണ് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ ടേബിൾ ടോപ്പ് റൺവേയുണ്ട്. 2020 ൽ ഇവിടെ കനത്ത മഴയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നുവീണിരുന്നു. 21 പേർ മരിച്ച അപകടത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റു. കനത്ത മഴയെ തുടർന്ന് റൺവേ കാണാൻ കഴിയാതിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ട് തവണ ലാൻഡ് ചെയ്യാതെ മടങ്ങേണ്ടി വരികയും മൂന്നാമത്തെ ശ്രമത്തിൽ തകർന്നുവീഴുകയുമായിരുന്നു. ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്.

By newsten