Spread the love

ന്യൂഡല്‍ഹി: ഗുജറാത്തിലെ വിഷമദ്യദുരന്തത്തില്‍ എണ്ണം 28 ആയി ഉയർന്ന സംഭവത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി എംഎൽഎ സൗരഭ് ഭരദ്വാജ് രംഗത്തെത്തി. സംസ്ഥാനത്ത് മദ്യനിരോധനം ഉണ്ടായിട്ടും കഴിഞ്ഞ 15 വർഷത്തിനിടെ 845ലധികം പേർക്ക് വ്യാജമദ്യം മൂലം ജീവൻ നഷ്ടപ്പെട്ടതായി സൗരഭ് ഭരദ്വാജ് പറഞ്ഞു. ‘ഗുജറാത്ത് ഒരു ഡ്രൈ സ്‌റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845ലേറെ പേര്‍ മരിച്ചു. ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് വിശാലമായ മദ്യവിതരണശൃംഗല പ്രവര്‍ത്തിക്കുന്നത്? മദ്യനിരോധനം മൂലം 15,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടം, പക്ഷെ മദ്യവില്‍പന പരസ്യമായി നടക്കുന്നു. ആരുടെ കീശയിലേക്കാണ് ഈ പണം പോകുന്നത്?” എം.എൽ.എ ചോദിച്ചു. “ഗുജറാത്തിലെ പോലെ ഡല്‍ഹിയിലും വ്യാജമദ്യവ്യാപാരത്തിന് ചിലര്‍ക്ക് താത്പര്യണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ എക്‌സൈസ് നയത്തെ തുടര്‍ന്ന് അത്തരക്കാര്‍ നിരാശയിലാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാലകള്‍ നിര്‍ത്തലാക്കി പഴയ വ്യാജവില്‍പന ആരംഭിക്കണമെന്നാണ് അക്കൂട്ടരുടെ ആഗ്രഹം. ഡല്‍ഹിയില്‍ 468 മദ്യവില്‍പനശാലകളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ എണ്ണത്തില്‍ കുറവാണിത്” എംഎൽഎ കൂട്ടിച്ചേർത്തു.

By newsten