Spread the love

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എത്രയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയ്ക്ക് പുറമെ ജീവനക്കാരുടെ എണ്ണവും ശമ്പള സ്കെയിലും ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞു. അതേസമയം, പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ചീഫ് സെക്രട്ടറി രാജ്ഭവൻ കൈമാറിയെങ്കിലും അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ വെളിപ്പെടുത്തിയില്ല. തുടർന്ന് വിദ്യാഭ്യാസ യോഗ്യതകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്തയച്ചു. പേഴ്സണൽ സ്റ്റാഫിൽ മതിയായ യോഗ്യതയുള്ള ആളുകൾ ഇല്ലാത്തതിനാലാണ് ഈ ഒളിച്ചുകളി നടത്തുന്നതെന്ന് രാജ്ഭവൻ പറയുന്നു.

സർക്കാരിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷം ഗവർണർ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് അധിക ബാധ്യത സൃഷ്ടിക്കുകയാണെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും പ്രതികരിച്ചിട്ടില്ല. 1984 ഏപ്രിൽ ഒന്നുമുതലുള്ളതാണ് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനുള്ള ചട്ടം. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് സ്പെഷ്യൽ ചട്ടത്തിലൂടെയാണ് പെൻഷൻ അനുവദിച്ചിരിക്കുന്നത്.

കേന്ദ്രത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 25 പേരെ വരെ നിയമിക്കാം. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്കാണ് പരമാവധി പേഴ്സണൽ സ്റ്റാഫ് ഉള്ളത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്നതിന് സർക്കാർ ചില ഇളവുകളും നൽകിയിട്ടുണ്ട്. പെൻഷൻ വാങ്ങാൻ കുറഞ്ഞത് മൂന്ന് വർഷത്തെ സേവനം ആവശ്യമാണ്. എന്നാൽ, രണ്ടര വർഷം പൂർത്തിയാകുമ്പോൾ മൂന്ന് വർഷം പൂർത്തിയായത് കണക്കിലെടുത്താണ് പെൻഷൻ അനുവദിക്കുന്നത്. ഒരു സർക്കാരിന്റെ അഞ്ച് വർഷത്തെ കാലയളവിൽ ഒരേ തസ്തികയിൽ രണ്ട് പേരെ നിയമിച്ച് പെൻഷൻ അനുവദിക്കുന്നതിനാണിത്.

By newsten