Spread the love

തിരുവനന്തപുരം: ഗവർണർ – സർക്കാർ പോരിൻ്റെ ഭാഗമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്‍റെ സാധ്യതകൾ പരിഗണിച്ച് സർക്കാർ. ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് നീക്കം. അനിശ്ചിതകാലത്തേക്ക് സമ്മേളനം നീട്ടുന്നതിലൂടെ നയപ്രഖ്യാപനം തൽക്കാലത്തേക്ക് ഒഴിവാക്കാനാകും.

ഡിസംബർ 15 ന് താൽക്കാലികമായി സഭ പിരിഞ്ഞ് ക്രിസ്‍തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് സർക്കാർ നീക്കം. 1990 ൽ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ ഇതേ തന്ത്രമാണ് പ്രയോഗിച്ചത്. 1989 ഡിസംബർ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ നീണ്ടു നിന്നിരുന്നു.

അതേസമയം സർവ്വകലാശാലകളുടെ ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ഓർഡിനൻസ് സർക്കാർ ഇനിയും രാജ് ഭവനിലേക്ക് അയച്ചിട്ടില്ല. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. മന്ത്രിമാർ ഒപ്പിടാൻ വൈകുന്നതാണ്‌ കാരണം എന്നാണ് വിശദീകരണം. ഓർഡിനൻസ് ലഭിച്ചാൽ ഗവർണർ എന്താകും ചെയ്യുക എന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. അനിശ്ചിതത്വത്തിനിടെ ഗവർണര്‍ ഇന്ന് ഡൽഹിയിലേക്ക് പോകും. വിദഗ്ദോപദേശം തേടി തുടർ നടപടികൾ സ്വീകരിക്കാനാണ് നീക്കം.

By newsten