Spread the love

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോർഡിലേക്കുള്ള നിയമനങ്ങൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു.

നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംഘടനകളുമായി നടത്തിയ ചർച്ചയിൽ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും യോഗത്തിൽ ഉൾപ്പെടുത്തിയ പൊതുജനാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നടപടിയും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നടപടിയും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വഖഫ് ബോർഡിലെ നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം രഹസ്യമായിട്ടല്ല വന്നത്. അത് ഈ സഭയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു. നിലവിൽ വഖഫ് ബോർഡിലുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നത് മാത്രമാണ് അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്നം. അവിടെയുണ്ടായിരുന്ന താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകി. അതിനുശേഷം നിയമസഭ അത് പാസാക്കി.

By newsten