Spread the love

തിരുവനന്തപുരം: പിഎഫ്ഐ നിരോധനത്തില്‍ നിയമപ്രകാരം മാത്രമേ തുടർ നടപടികൾ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വേട്ടയാടുകയാണെന്ന തോന്നൽ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിരോധനം ലംഘകർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടർമാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് നിര്‍ദ്ദേശം. 

ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും എന്‍ടിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കൽ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി പരമാവധി ശുപാർശകൾ സർക്കാരിന് നൽകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാപ്പാ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പൊലീസ് നൽകുന്ന ശുപാർശകളിൽ ഫലപ്രദമായ നടപടിയുണ്ടാകണമെന്നും ശുപാർശകളിൽ സംശയമുണ്ടായാൽ കളക്ടർമാരും എസ്പിമാരുമായി ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോട്ടയത്ത് കാപ്പയിൽ നിന്നും ഒഴിവാക്കിയ ഗുണ്ട, പോലീസ് സ്റ്റേഷന്റെ മുന്നിൽ കൊല നടത്തിയ കാര്യവും അദ്ദേഹം ഓർമ്മിച്ചു.

കാപ്പാ ശുപാർശയിൽ ഉത്തരവിടുന്നതിൽ ചില കളക്ടർമാർ പിന്നോട്ടാണെന്നും അത് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഒരു നിയമം എല്ലാ കളക്ടർമാരും ഒരേ പോലെ ഉപയോഗിക്കണം. ഗുണ്ടകളെയും ലഹരി വിൽപ്പനക്കാരെയും അമർച്ച ചെയ്യുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപി ആക്ട് പ്രകാരം 118 ശുപാർശ തയ്യാറായിട്ടുണ്ടെന്ന് എഡിജിപി വിജയ് സാക്കറെ യോഗത്തില്‍ അറിയിച്ചു.

By newsten