Spread the love

ചെലവ് ചുരുക്കാനുള്ള മാർഗങ്ങൾ തേടുമ്പോഴും വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച ടൂറിസം വകുപ്പിന്‍റെ കാലഹരണപ്പെട്ട നിബന്ധനകൾ മന്ത്രിമാർക്ക് കാലാകാലങ്ങളിൽ പുതിയ കാറുകൾ വാങ്ങാൻ വഴിയൊരുക്കുന്നു. ഒരു ലക്ഷം കിലോമീറ്റർ സഞ്ചരിച്ച അല്ലെങ്കിൽ മൂന്ന് വർഷം പഴക്കമുള്ള വാഹനങ്ങൾ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. അംബാസിഡർ കാറുകൾ ഉപയോഗിച്ചിരുന്ന കാലം മുതൽക്കേയാണ് ഈ വ്യവസ്ഥ.

ഇന്നോവ ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങൾക്ക് അനുസൃതമായി നിബന്ധനകൾ മാറിയിട്ടില്ല. മന്ത്രിയുടെ വാഹനങ്ങളും മാറിമാറി ഉപയോഗിക്കേണ്ട കാറുകളും കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. അഞ്ച് ലക്ഷം കിലോമീറ്റർ പിന്നിട്ട ഇന്നോവകൾ യാതൊരു കേടുപാടുകളുമില്ലാതെയാണ് റോഡുകളിൽ ഓടുന്നത്. എന്നിട്ടും കാലപ്പഴക്കത്തിന്റെ പേരിൽ മന്ത്രിമാർക്കായി തുടർച്ചയായി പുതിയ വാഹനങ്ങൾ വാങ്ങുന്നു. വാഹനങ്ങളുടെ പ്രകടനവും സുരക്ഷയും പരിശോധിച്ച ശേഷം വാഹനം പിൻവലിക്കുന്നതാണ് ഉചിതം.

മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ. വാസവൻ, വി. അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുടങ്ങിയവർക്കായി പുതിയ വാഹനങ്ങൾ ഇപ്പോൾ വാങ്ങുകയാണ്. ഇതിൽ മന്ത്രിവാഹനങ്ങളെല്ലാം 2018 ൽ വാങ്ങുകയും 2 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു. 1.3 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ ഹൈക്കോടതി ജഡ്ജിമാർക്ക് വേണ്ടി നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ കൂടി വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.

By newsten