Spread the love

ന്യൂഡൽഹി: കരസേനയിൽ 4 വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ, പദ്ധതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ നിലവിൽ മൂന്ന് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കേൾക്കണമെന്നാണ് കേന്ദ്ര സർക്കാരിൻറെ ആവശ്യം.

സർക്കാരിൻറെ ഭാഗം കേൾക്കാതെ കോടതികൾ പദ്ധതിക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഹർഷ അജയ് സിംഗ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അഭിഭാഷകരായ എം എൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹർജിയുമായി രംഗത്തെത്തിയിരിക്കുന്നത്. സായുധ സേനയിലേക്കുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള റിക്രൂട്ട്മെൻറ് സമ്പ്രദായം പൊളിച്ചടുക്കിയാണ് കേന്ദ്രം പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് എം എൽ ശർമ്മ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. ഇത് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും പാർലമെൻറിൻറെ അംഗീകാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

By newsten