Spread the love

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിക്കാനുള്ള സർക്കാർ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദീർഘകാലത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന ഗുരുതരകുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നൽകുന്ന പ്രത്യേക ഇളവ് പിണറായി വിജയൻ സർക്കാർ ദുരുപയോഗം ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണ്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെയും അരിയിൽ ഷുക്കൂർ വധക്കേസിലെയും പ്രതികൾ ഉൾപ്പെടെ കൊടുംകുറ്റവാളികളായ രാഷ്ട്രീയ കൊലയാളികളെ മോചിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. സി.പി.എമ്മിന് പുറമെ ബി.ജെ.പിയും ഗുണഭോക്താക്കളിൽ ഉണ്ടാകുമെന്നതാണ് വാസ്തവം. അവർ തമ്മിലുള്ള അന്തർധാര എത്ര ആഴത്തിലുള്ളതാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് സർക്കാർ വീണ്ടും ലൈസൻസ് കൊടുക്കുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 1,000ത്തിലധികം പ്രതികൾക്ക് ഈ ഇളവ് ലഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം നിയമവിരുദ്ധ ഉത്തരവുകൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

By newsten