Spread the love

ബിദര്‍(കര്‍ണാടക): എയര്‍കമ്മഡോര്‍ സഞ്ജയ് ശർമയും ഫ്ളൈയിംഗ് ഓഫീസറായ മകൾ അനന്യ ശർമ്മയും ഇന്ത്യൻ വ്യോമസേനയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു. പ്രത്യേക ദൗത്യത്തിന്‍റെ ഭാഗമായി ഒരേ യുദ്ധവിമാനഫോര്‍മേഷനില്‍ പറക്കുന്ന ആദ്യത്തെ അച്ഛൻ-മകൾ ജോഡിയായി ഇരുവരും മാറി. കർണാടകയിലെ ബിദർ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ഹോക്ക്-132 യുദ്ധവിമാനത്തിന്‍റെ ഭാഗമായിരുന്നു ഇവർ.

“അച്ഛനും മകളും വ്യോമസേനയിൽ ഒരു പുതിയ അധ്യായം എഴുതി. മെയ് 30 ന്, അനന്യ ശർമ്മ പരിശീലനം നടത്തുന്ന കർണാടകയിലെ ബിദാർ വ്യോമതാവളത്തിൽ ആയിരുന്നു ആ നിമിഷം,” കരസേന വക്താവ് ട്വീറ്റ് ചെയ്തു.

“എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം,” മകളോടൊപ്പം പറക്കുന്നതിന്‍റെ സന്തോഷം പങ്കിടുന്നതിനിടെ സഞ്ജയ് ശർമ്മ പറഞ്ഞു. “വളരെ ചെറുപ്പത്തിൽ തന്നെ ഒരു ഫൈറ്റർ പൈലറ്റാകാനുള്ള താൽപ്പര്യം അനന്യ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അക്കാലത്ത് എയർഫോഴ്സ് യുദ്ധവിമാനങ്ങൾ പറത്താൻ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. പക്ഷേ, ഞാനവളെ പ്രോത്സാഹിപ്പിച്ചു. നിരാശപ്പെടരുത്, ഒരു ദിവസം വരും, നിനക്കതിനു കഴിയും…. പറഞ്ഞതുപോലെ തന്നെ അത് സംഭവിച്ചു. അനന്യയെ ഇന്ത്യൻ വ്യോമസേനയിൽ ഫൈറ്റർ പൈലറ്റായി നിയമിച്ചു. അതിൽ ഞാൻ അഭിമാനിക്കുന്നു.”

By newsten