Spread the love

കേരളാ പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം. ടെലികമ്യൂണിക്കേഷൻസ് എസ്പി നവനീത് ശർമ സസ്പൻഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോൺ കുരുവിള തിരിച്ചെടുത്തു. ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി എന്നതിനാണ് എസ്പി പൊലീസുകാരനെ പിരിച്ചുവിട്ടത്. എന്നാൽ വീട്ടിലെ നായയെ കുളിപ്പിക്കാത്തതാണ് യഥാർത്ഥ കാരണമെന്നായിരുന്നു ആക്ഷേപം. ഈ ആരോപണം ഉയർന്നതോടെ ഐജി ഇടപെടുകയായിരുന്നു.

ഇന്നലെയാണ് നവനീത് ശർമ തൻ്റെ ഗൺമാനായ ആകാശിനെ സസ്പൻഡ് ചെയ്തത്. പിന്നീട് ഈ സസ്പൻഷൻ സേനയ്ക്കുള്ളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. അതിനു ശേഷം ഈ സസ്പൻഷൻ തിരുത്തി ഐജി അനൂപ് കുരുവിള ജോൺ ഉത്തരവിറക്കുകയായിരുന്നു. എസ്പിയുടെ വീട് ഭക്തിവിലാസം റോഡിലെ ഒന്നാം നമ്പർ ക്വാർട്ടേഴ്സിലാണ്. വളർത്തുനായ്ക്കളുടെ വിസർജ്യം നീക്കാനും അവയെ കുളിപ്പിക്കാനും വീട്ടിലെ ജോലിക്കാരനായ ഉത്തരേന്ത്യൻ സ്വദേശിയായ ആകാശിനോട് എസ്പി ആവശ്യപ്പെട്ടു. എന്നാൽ ആകാശ് ഇതിനു തയ്യാറായില്ല. തുടർന്ന് ടെലികമ്യൂണിക്കേഷൻ എസ്ഐയെ വിളിച്ചുവരുത്തി ഗൺമാനെതിരെ എസ്പി സ്പെഷ്യൽ റിപ്പോർട്ട് എഴുതിവാങ്ങിയെന്നാണ് ആക്ഷേപം. ഡ്യൂട്ടിയിൽ അല്ലാത്തപ്പോൾ എസ്പിയുടെ വീടിനുള്ളിൽ കയറിയെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

സസ്പെൻഡ് ചെയ്ത് മണിക്കൂറുകൾക്കു ശേഷം വിഷയം സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മുന്നിൽ പരാതി ആയി എത്തി. തുടർന്ന് സസ്പൻഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോൺ കുരുവിള തിരിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നു.

By newsten