Spread the love

തിരുവനന്തപുരം: പാർട്ടിയുടെ സംവിധാനത്തിനും പ്രവർത്തന ശൈലിക്കും അനുസൃതമായി പ്രവർത്തിക്കാൻ തരൂരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടും. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന അച്ചടക്ക സമിതി ഇക്കാര്യത്തിൽ ശുപാർശ കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ തീരുമാനിച്ചു.

പാർട്ടിയുടെ നേതാവെന്ന നിലയിൽ ഏത് പരിപാടിയിലേക്കും തരൂരിന് ക്ഷണം സ്വീകരിക്കാം. അതിൽ പങ്കെടുക്കാം. എന്നാൽ, പരിപാടി നടക്കുന്ന ജില്ലയിലെ ഡി.സി.സി അറിയണം. ഇതാണ് പാർട്ടിയുടെ സ്ഥാപിത രീതി. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്. തരൂർ ഇപ്പോൾ ചെയ്തത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് അച്ചടക്ക സമിതിക്ക് അഭിപ്രായമില്ല. എന്നാൽ, ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളെ അറിയിക്കാത്ത രീതി സമാന്തരവും വിഭാഗീയ പ്രവർത്തനവുമാണെന്ന തെറ്റിദ്ധാരണ നേതാക്കൾക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് അച്ചടക്ക സമിതി കത്ത് നൽകാൻ തീരുമാനിച്ചത്. തരൂരിന്റെ മലബാർ പര്യടനവും മറ്റും സമാന്തര പ്രവർത്തനമാണെന്ന ധാരണയിലേക്ക് നയിച്ചതായി അച്ചടക്ക സമിതി നിരീക്ഷിച്ചു. പര്യടനത്തെക്കുറിച്ച് കെ.പി.സി.സി അച്ചടക്ക സമിതിക്ക് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സമിതി യോഗം ചേർന്നത്. അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തീരുമാനങ്ങൾ വിശദീകരിക്കാൻ വാർത്താസമ്മേളനം വിളിച്ചിരുന്നെങ്കിലും കൂടുതൽ മാധ്യമ വ്യാഖ്യാനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അത് ഉപേക്ഷിക്കുകയായിരുന്നു.

By newsten