Spread the love

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് നീക്കങ്ങൾ നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. പ്രോസിക്യൂഷന്റെ വാദങ്ങൾ പൂർത്തിയായതോടെ പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതിയിൽ നടക്കുകയാണ്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു.

By newsten