Spread the love

തിരുവനന്തപുരം: സി.പി.എം-സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും ഗവർണർക്കെതിരെ ആഞ്ഞടിച്ചു. തന്‍റെ നിലപാട് വിറ്റ് ബി.ജെ.പിയിൽ ചേർന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. ഗവർണർ എന്നും പദവിക്ക് പിന്നാലെ പോയിട്ടുള്ള വ്യക്തിയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജെയിൻ ഹവാല കേസിലെ മുഖ്യപ്രതിയാണ്. ജെയിൻ ഹവാല കേസിൽ ഏറ്റവും കൂടുതൽ പണം പറ്റിയ രാഷ്ട്രീയക്കാരിൽ ഒരാളാണ് ആരിഫ് മുഹമ്മദ് ഖാൻ. അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്ത് വരുന്നത് ഈ വ്യക്തിയാണ്.

ബി.ജെ.പിയുടെ കൂലിപ്പടയാളിയായി ഗവർണർ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശലിന് ശേഷം തനിക്ക് കിട്ടിയ പദവികളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖപ്രസംഗവും ലേഖനവും പറയുന്നു. 

അതേസമയം, മനോനില തെറ്റിയപോലെയാണ് ഗവർണർ പെരുമാറുന്നതെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം വിമർശിച്ചു. ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിനായി രാജ്ഭവൻ ഉപയോഗിക്കുന്നു. ‘ഗവർണർ’ എന്ന വാക്കിനോട് നീതി പുലർത്താതെ പുലഭ്യം പറയുന്നു. സ‍ർക്കാരിനെതിരെ ഗവർണർ ധൂർത്ത് ആരോപിക്കുന്നു. ഗവർണറുടെ ചെലവുകൾ എന്താണെന്ന് വെബ്സൈറ്റ് പറയും. ഓരോ മാസവും കോടിക്കണക്കിന് രൂപയാണ് ഗവർണർ സംവിധാനത്തിനായി ചെലവഴിക്കുന്നതെന്ന് ജനയുഗം പറയുന്നു.

By newsten