Spread the love

ന്യൂ ഡൽഹി: എഐസിസി ഓഫീസിലേക്ക് അതിക്രമിച്ചുകയറി നേതാക്കളെയും എംപിമാരെയും കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ കോൺഗ്രസ് എംപിമാർ സ്പീക്കറെ കണ്ട് പരാതി നൽകി. പാർലമെന്ററി പാർട്ടി ഓഫീസിൽ നടന്ന യോഗത്തിന് ശേഷമാണ് എംപിമാർ ബിർളയുമായി കൂടിക്കാഴ്ച നടത്തിയത്. ലോക്സഭയിലെ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് പ്രതിനിധി സംഘത്തെ നയിച്ചത്.

“ഡൽഹി പൊലീസിന്റെ ക്രൂരത സ്പീക്കർക്ക് വിശദീകരിച്ചു. അദ്ദേഹം ഞങ്ങളെ ശ്രദ്ധാപൂർവം കേട്ടു. മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് പൊലീസ് എ.ഐ.സി.സി ഓഫീസിൽ അതിക്രമിച്ച് കയറി എം.പിമാരെയും പ്രവർത്തകരെയും ആക്രമിച്ചത്. പോലീസ് തീവ്രവാദികൾക്കെതിരെ എന്ന പോലെയാണ് പെരുമാറിയത്. കോൺഗ്രസ് നേതാക്കളും എംപിമാരുമാണെന്ന പരിഗണന പോലും അവർ നൽകിയില്ല” യോഗത്തിൻ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ചൗധരി പറഞ്ഞു.

എ.ഐ.സി.സി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതിഷേധവും സ്പീക്കറെ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയോടുള്ള ഇ.ഡിയുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റവും ശ്രദ്ധയിൽപെടുത്തി. യംഗ് ഇന്ത്യയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ രാഹുൽ ഇഡിയോട് പറയുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു. മോദിയും അമിത് ഷായും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

By newsten