Spread the love

മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിലൊന്നായ മിൽമയെ സംസ്ഥാനത്തിന്റെ അഭിമാനകരമായ ഒരു സ്ഥാപനമാക്കി വികസിപ്പിച്ചത് പ്രയാറാണ്. മിൽമ എന്ന പേരും മുന്നാക്ക വികസന കോർപ്പറേഷന് സമുന്നതി എന്ന പേരും പ്രയാറിന്റെ സംഭാവനകളാണ്.

രാഷ്ട്രീയ പരിശുദ്ധിയിലും സത്യസന്ധതയിലും കർക്കശക്കാരനായ നേതാവായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധേയമായിരുന്നു. നിയമസഭയിൽ ചടയമംഗലത്തെ പ്രതിനിധീകരിച്ച അദ്ദേഹം മണ്ഡലത്തിന്റെ സമഗ്രവികസനത്തിൽ അതീവ ശ്രദ്ധ പുലർത്തിയ സാമൂഹിക പ്രവർത്തകനായിരുന്നു.

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ചടയമംഗലം യു.ഡി.എഫിനൊപ്പം നിന്നത്. എന്നിട്ടും ചടയമംഗലത്തെ വികസന നായകൻ എന്ന ഖ്യാതി പ്രയാർക്കുണ്ട്. പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ചെന്നിത്തല അനുസ്മരിച്ചു.

By newsten