Spread the love

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനിടയിൽ പ്രായപരിധി തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പാർട്ടി അംഗങ്ങൾക്കുള്ള പ്രായപരിധി ഒരു മാർഗനിർദേശം മാത്രമാണെന്ന് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ ഡി രാജ വിശദീകരിച്ചു. പ്രായപരിധി മാനദണ്ഡം എന്ന നിർദ്ദേശം സംസ്ഥാനങ്ങൾ ചർച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സി.പി.ഐയിലെ വിഭാഗീയ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാൻ ദേശീയ ജനറൽ സെക്രട്ടറി തയ്യാറായില്ല. സംസ്ഥാന നേതാക്കളുമായി സംസാരിച്ചതിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ കഴിയൂ എന്നായിരുന്നു ഡി രാജയുടെ പ്രതികരണം.

സംസ്ഥാന നേതൃത്വത്തിന് മേൽ ചുമത്തിയ 75 വയസ് പ്രായപരിധി അംഗീകരിക്കാൻ കഴിയില്ലെന്ന കാനം വിരുദ്ധ പക്ഷത്തിന് ഒപ്പമാണ് ദേശീയ നേതൃത്വവുമെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. സംസ്ഥാന സെക്രട്ടറിക്കസേരയിൽ രണ്ട് ടേം പൂർത്തിയാക്കിയ കാനം രാജേന്ദ്രന്‍റെ രാജിയെച്ചൊല്ലി തർക്കം നിലനിൽക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്.

പ്രായപരിധി തീരുമാനം അംഗീകരിക്കില്ലെന്നും കാനം രാജേന്ദ്രനെ മാറ്റി പാർട്ടിക്ക് പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്നും പരസ്യമായി നിലപാടെടുത്ത മുതിർന്ന നേതാവ് സി ദിവാകരനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് ചർച്ച ചെയ്തേക്കും. അച്ചടക്ക ലംഘനങ്ങൾ പൊറുക്കാനാവില്ലെന്ന കാനം രാജേന്ദ്രന്‍റെ തുറന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. 

By newsten