Spread the love

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അത്തരം അക്രമങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. അത് നമ്മെ ജനങ്ങളിൽ നിന്ന് അകറ്റുകയേ ഉള്ളൂ. എംപിയുടെ ഓഫീസ് ആക്രമിച്ചവരിൽ പാർട്ടി അംഗങ്ങളിൽ ആരെങ്കിലും ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരും വിഷയത്തിൽ ഉചിതമായ ഇടപെടൽ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സർക്കാരിൻറെ നടപടി മാതൃകാപരമാണെന്നും കോടിയേരി പറഞ്ഞു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നപ്പോൾ ആരും അപലപിച്ചില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൻറെ പേരിൽ എസ്എഫ്ഐയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്ഗ്രസുകാർ ആവശ്യപ്പെടുന്നതെന്നും കോടിയേരി ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിനായി എല്ലാ ദിവസവും കഥകൾ കെട്ടിച്ചമയ്ക്കുകയാണ്. പ്രതിപക്ഷത്തിൻറെ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. ഇടത് വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പ്രതിപക്ഷത്തിൻറെ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

By newsten