Spread the love

തൃശൂർ: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിന്‍റെ കമാന്റിങ് ഓഫീസർ കോമഡോർ വിദ്യാധർ ഹർകെയും കുടുംബാംഗങ്ങളും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാത്രി ഏഴരയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ദർശന സായൂജ്യം നേടിയ അദ്ദേഹത്തിന് ഭഗവദ് പ്രസാദകിറ്റും നൽകി. ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലാണ് വിദ്യാധർ ഹർകെയും കുടുംബവും ആദ്യമെത്തിയത്.

ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ( ജീവ ധനം) പ്രമോദ് കളരിക്കൽ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആനക്കോട്ടയിലേക്ക് വരവേറ്റു. ഗജവീരൻമാരായ രവി കൃഷ്ണയ്ക്കും അക്ഷയ് കൃഷ്ണയ്ക്കും അദ്ദേഹം നേന്ത്രപ്പഴം നൽകി. തുടർന്ന് ആനക്കോട്ട നടന്നു കണ്ട അദ്ദേഹവും കുടുംബവും ആനക്കോട്ടയുടെ ചരിത്രം ചോദിച്ചറിഞ്ഞു. ദേവസ്വത്തിന്‍റെ ഗജസമ്പത്തിനെക്കുറിച്ചും അന്വേഷിച്ചു. ഒരു മണിക്കൂറോളം അദ്ദേഹം ആനക്കോട്ടയിൽ ചെലവഴിച്ചു.

ആനക്കോട്ടയിൽ വരാൻ കഴിഞ്ഞതിലുള്ള അതിരില്ലാത്ത ആഹ്ളാദം പങ്കുവെച്ചും ജീവനക്കാർക്ക് നന്ദിയറിയിച്ചുമാണ് അദ്ദേഹവും കുടുംബവും മടങ്ങിയത്.  അസി. മാനേജർ ലെജുമോൾ, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ, മറ്റ് ജീവനക്കാർ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐ എൻ എസ് വിക്രാന്ത് കൊച്ചിയിൽ വെച്ച് രാജ്യത്തിന് സമർപ്പിച്ചത്.

By newsten