Spread the love

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേന്ദ്രത്തിന് കത്തയച്ചിരുന്നു. വിഷയത്തിൽ കർശന നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ പറയുന്നു.

കേസ് അന്വേഷിക്കുന്ന സി.ഐയുടെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കോളേജിൽ എത്തിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടും കാണിച്ചു. നാല് സ്ത്രീകളും നാല് പുരുഷൻമാരും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ സാരി ഉടുത്ത മറ്റ് രണ്ട് സ്ത്രീകൾ ചേർന്ന് പെൺകുട്ടികളെ മുറിയിലേക്ക് കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പരീക്ഷ നടത്തുന്ന ഏജൻസി അയച്ച ജീവനക്കാരല്ല കോളേജ് ജീവനക്കാരാണ് തങ്ങളെന്ന് പൊലീസ് പറഞ്ഞതായി സെക്യൂരിറ്റി അറിയിച്ചു.

ഇക്കാര്യത്തിൽ കോളേജിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഏജൻസിയാണ് നടത്തിയതെന്നും കോളേജ് പ്രിൻസിപ്പൽ ഇന്നലെ പ്രതികരിച്ചിരുന്നു. നീറ്റ് ടീം നിയോഗിച്ച ഏജൻസിയാണ് വിദ്യാർത്ഥികളെ പരിശോധിച്ചതെന്നും അവർ വിശദീകരിച്ചു.

By newsten