Spread the love

കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കേസ് പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ എടച്ചേരി പൊലീസിന് കൈമാറി.

കോടിയേരിയെ അപമാനിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലാർക്ക് സന്തോഷ് രവീന്ദ്രൻ പിള്ള, കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനും തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഉറൂബ് എന്നിവരെ കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രവീന്ദ്രൻ പിള്ളയ്ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

ഉറൂബ് അംഗമായ പോത്തൻകോട് സ്കൂളിലെ പി.ടി.എ ഗ്രൂപ്പിലാണ് കോടിയേരി ബാലകൃഷ്ണനെ ‘കൊലപാതകി’ എന്ന് വിശേഷിപ്പിച്ചത്. ഉറൂബിനെതിരെ സി.പി.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. നടപടി ആവശ്യപ്പെട്ട് സിപിഎം പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു.

By newsten