Spread the love

യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ പൊലീസിനു മുന്നിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. ക്രൈം വാരിക ഉടമ നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിക്ക് എതിരെ സൂരജ് പാലാക്കാരൻ മോശം പരാമർശം നടത്തിയെന്നാണ് കേസ്. സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാൾ കീഴടങ്ങിയത്.
മുൻപ്, യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും സൂരജ് ഒളിവിൽ പോയിരുന്നു. ഇയാളുടെ വീട്ടിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് സൂരജ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മോശം പരാമർശം നടത്തുന്നത് കുറ്റകരമാണ് എന്നു നിരീക്ഷിച്ച കോടതി, ഹർജി തള്ളി. ഇതോടെ സൂരജ് പാലാക്കാരൻ കീഴടങ്ങാൻ നിർബന്ധിതനാവുകയായിരുന്നു.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനുമാണ് കേസ്.

By newsten