Spread the love

ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിമർശിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 2019ൽ സംസ്ഥാനം പുറപ്പെടുവിച്ച ഉത്തരവിന് പ്രസക്തിയില്ലെന്നും മന്ത്രി വിശദീകരിച്ചു. ഈ ഉത്തരവ് റദ്ദാക്കിയാലും ഇല്ലെങ്കിലും അതിന് പ്രസക്തിയില്ല. സംസ്ഥാന സർക്കാരുകൾ എടുക്കുന്ന തീരുമാനങ്ങൾ സുപ്രീം കോടതി ഉത്തരവോടെ ഇല്ലാതാകും. ഇത് മനസിലാകാത്തതിന് പ്രതിപക്ഷത്തെ മന്ത്രി കുറ്റപ്പെടുത്തി. ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിക്കുന്നവർ വസ്തുതകൾ മനസ്സിലാക്കണമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, ബഫർ സോൺ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്നും വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്‍റ് ഗേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

ബഫർ സോൺ ഉത്തരവിൽ ഭേദഗതി വരുത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്നാണ് ഉത്തരവ് ഭേദഗതി ചെയ്തിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കും. ജനവാസ മേഖലയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാനുള്ള സംസ്ഥാന ഉത്തരവ് പരിഷ്കരിക്കാതെ സുപ്രീം കോടതിയെ സമീപിക്കുന്നതിൽ അർത്ഥമില്ലെന്ന് അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ് പരിഷ്കരിച്ചത്.

By newsten