Spread the love

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്കും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതികരിച്ച് പ്രമുഖർ. കറുത്ത വസ്ത്രങ്ങളും മാസ്കുകളും നിരോധിച്ച ദിവസം ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോൺഗ്രസ്സ് നേതാവ് ശശി തരൂർ പറഞ്ഞു. വിലക്ക് നീക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ നിരോധനത്തെ ‘തികച്ചും വിഡ്ഢിത്തം’ എന്നാണ് വിശേഷിപ്പിച്ചത്.

“പ്രതിഷേധങ്ങളുടെ ബലത്തിൽ അധികാരത്തിൽ വന്ന പാർട്ടിയുടെ തലവനെന്ന നിലയിൽ, അത്തരം അഹിംസാത്മക പ്രതിഷേധങ്ങളെ അടിച്ചമർത്താൻ തന്റെ സർക്കാരിന് ധാർമ്മികമോ നിയമപരമോ രാഷ്ട്രീയമോ ആയ യാതൊരു അവകാശവുമില്ല എന്നതാണ് മുഖ്യമന്ത്രി അറിഞ്ഞിരിക്കേണ്ടത്. ഈ വിലക്ക് എത്രയും വേഗം പിൻവലിക്കണമെന്നും തരൂർ പറഞ്ഞു.

കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കുകളും കണ്ട് സർക്കാരും പൊലീസും എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ ചോദിച്ചു. എന്തു ധരിക്കണം എന്നത് ജനങ്ങളുടെ അവകാശമാണ്. നടപടി തികച്ചും വിഡ്ഢിത്തമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

By newsten