Spread the love

ന്യൂഡൽഹി: ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ആദായനികുതി വകുപ്പ്, തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായ ബി.ജെ.പി നടത്തുന്ന പകപോക്കൽ രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബി.ജെ.പി രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ്.

പ്രതിപക്ഷ നേതാക്കളും സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരും സർക്കാരിനെ വിമർശിക്കുന്നവരും വ്യാപകമായി വേട്ടയാടപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കോൺഗ്രസ് നേതാവും പാർലമെന്‍റ് അംഗവുമായ രാഹുൽ ഗാന്ധിക്കെതിരെ, തെളിവില്ലാതായതിനെ തുടർന്ന് അടച്ചുപൂട്ടിയ കേസുമായി ബന്ധപ്പെട്ട്, അഞ്ച് ദിവസമാണ് എൻഫോഴ്സ്മെന്‍റ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാവും പാർലമെന്‍റ് അംഗവുമായ സോണിയാ ഗാന്ധിയെ ഇതേ കേസിൽ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വ്യാപകമായ ഗൂഡാലോചനകൾ നടക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ സഭ തയ്യാറായില്ലെങ്കിൽ ജനാധിപത്യ രാജ്യം അരാജകത്വ സ്വേച്ഛാധിപത്യത്തിലേക്ക് വീഴുന്നത് ഉടൻ കാണേണ്ടിവരുമെന്നും പ്രതാപൻ നോട്ടീസിൽ പറയുന്നു.

By newsten