Spread the love

കോട്ടയം: പാലാ കടപ്പാടൂരിൽ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ബംഗാൾ സ്വദേശി പ്രദീപ് ബർമൻ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തിൽ പരിക്കേറ്റ അഭയ് മാലിക് ഇന്നാണ് ആശുപത്രിയിൽ വച്ച് മരിച്ചത്.

കുറിച്ചിതാനത്ത് താമസിച്ചിരുന്ന അഭയ് മാലിക് വെള്ളിയാഴ്ച വൈകുന്നേരമാണ് കടപ്പാടൂരിലെ പ്രദീപ് ബർമന്റെ മുറിയിലെത്തിയത്. തുടർന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന അഭയ് മാലിക്കിന്‍റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച ശേഷം പ്രദീപ് ബർമൻ രക്ഷപ്പെടുകയായിരുന്നു. 

പാലക്കാട് നിന്നാണ് പ്രദീപ് ബർമനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് റെയിൽവേ പൊലീസ് പ്രദീപിനെ കസ്റ്റഡിയിലെടുത്ത് പാലാ പൊലീസിന് കൈമാറുകയായിരുന്നു. മേസ്തിരിപ്പണിക്കാരനായ പ്രദീപ് ബർമന്‍റെ സഹായിയായി ജോലി ചെയ്തിരുന്ന ആളാണ് അഭയ് മാലിക്. കൃത്യത്തിന് ശേഷം പ്രദീപ് ബർമൻ ഒപ്പമുണ്ടായിരുന്നവരുടെ പണവും രേഖകളും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

By newsten