Spread the love

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന ആരോപണത്തിൽ പ്രതികരിക്കാൻ സിബിഐ കൂടുതൽ സമയം അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി തള്ളി. കേസ് അനിശ്ചിത കാലത്തേക്ക് നീട്ടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ രേഖ സിബിഐയുടെ ഹർജി തള്ളിയത്. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും.

ബാലഭാസ്കറിന്‍റെ മാനേജർ പ്രകാശൻ തമ്പിക്ക് മംഗലാപുരം പൊലീസിൽ നിന്ന് മൂന്ന് ഫോണുകൾ ലഭിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ ഡിആർഐ ഇയാളെ ചോദ്യം ചെയ്തപ്പോൾ ഈ ഫോണുകൾ ഡിആർഐ സംഘം പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കായി സി-ഡാക്കിലേക്ക് അയച്ചു. ഈ പരിശോധനാഫലം സി.ബി.ഐ. സംഘം അന്വേഷണത്തിന്റെ ഭാഗമായി ഡി.ആര്‍.ഐ. സംഘത്തില്‍നിന്നു വാങ്ങിയിരുന്നില്ല.

ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന ബാലഭാസ്കറിന്‍റെ മാതാപിതാക്കളുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു സി.ബി.ഐ അന്വേഷണ സംഘത്തിന്‍റെ നടപടികൾ . ഫോണിന്‍റെ കോൾ വിശദാംശങ്ങൾ പരിശോധിച്ചതായി സിബിഐ കോടതിയെ അറിയിച്ചു. അന്തിമ റിപ്പോർട്ടിൽ ടീം ഇക്കാര്യം പരാമർശിച്ചിട്ടില്ല.

By newsten