Spread the love

അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രൻ നേരത്തെ കോടതിയിൽ നൽകിയ മൊഴി നിഷേധിച്ചു. പ്രതികൾ മധുവിനെ ആക്രമിക്കുന്നത് കണ്ടതായി ചന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നു. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ചന്ദ്രൻ ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ പൊലീസ് തന്നെ ഭീഷണിപ്പെടുത്തി രേഖാമൂലം മൊഴിയെടുത്തെന്ന് വിസ്താരത്തിനിടെ ചന്ദ്രൻ പറഞ്ഞു. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി പറഞ്ഞു.

പത്താം സാക്ഷിയായ ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികളുടെ കൂറുമാറ്റം കേസിനെ സാരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് മധുവിന്റെ കുടുംബാംഗങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഗളി പോലീസിൽ പരാതിയും നിലവിലുണ്ട്. മണ്ണാർക്കാട് കോടതിയിൽ സാക്ഷി വിസ്താരം വെള്ളിയാഴ്ചയും തുടരും.

2018 ഫെബ്രുവരി 22നാണ് മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.

By newsten