Spread the love

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക. ശ്രീലേഖ ഐ.പി.എസ് പണ്ടുമുതലേ ദിലീപിനോട് കൂറുള്ള ആളാണെന്ന് അഡ്വ.ടി.ബി.മിനി പറഞ്ഞു. പൊലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ മുഖത്ത് അവർ ശക്തമായി തുപ്പിയെന്നും ടി.ബി.മിനി കൂട്ടിച്ചേർത്തു.

ജയിലിൽ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയത് ഇവരാണ്. ദിലീപ് തന്നെ തനിക്കെതിരെ തെളിവുകൾ നിരത്തുന്നതിനാലാണ് ഞാൻ ഈ കേസിന് പിന്നാലെ പോകുന്നത്. പൾസർ സുനി ജയിലിൽ ആയിരുന്നപ്പോൾ ഫോൺ എത്തിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രധാന തെളിവ്. അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം അവർക്കാണ്. അവരെന്തിനാണ് അത് മറച്ചുവച്ചത്? പൾസർ സുനി തന്നെ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് ചെയ്ത പ്രതിയാണെന്ന് ഇവർ പറയുന്നു. ഈ വെളിപ്പെടുത്തൽ ദിലീപിന് തിരിച്ചടിയാകും. ഇതുവരെ അവർ അതിജീവതയോട് സംസാരിക്കാൻ തയ്യാറായിട്ടില്ല. ഈ കേസിൽ അവർക്ക് എന്ത് താൽപ്പര്യമുണ്ടെന്ന് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട് ഒരു തവണ പോലും വിചാരണക്കോടതിയിൽ എത്തിയിട്ടില്ലെന്നും മിനി പറഞ്ഞു.

യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ നടത്തിയത്. ദിലീപിനെതിരെ തെളിവില്ലാത്ത സാഹചര്യത്തിലാണ് പുതിയ കേസുമായി പൊലീസ് രംഗത്തെത്തിയത്. പൾസർ സുനി മുമ്പ് പല നടിമാരോടും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ജയിലിൽ നിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ലെന്നും സഹതടവുകാരനാണെന്നും ശ്രീലേഖ പറഞ്ഞു.

By newsten