Spread the love

രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരും. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണവും പിസി ജോർജ് ഉന്നയിച്ച ആരോപണങ്ങളും ചർച്ചയായേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങളിലും സർക്കാർ നിലപാട് നിർണായകമാകും.

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോൾ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ പി.സി ജോർജ് ഉന്നയിച്ച ആരോപണങ്ങൾ അവഗണിക്കാനാണ് സി.പി.ഐ(എം) തീരുമാനം. എന്നാൽ വിഷയം യു.ഡി.എഫ് ഏറ്റെടുക്കില്ലെന്ന ധാരണ തകർത്ത് കെ.സുധാകരന്‍ പിസി ജോർജിനെ പിന്തുണച്ച് രംഗത്തെത്തി. സുധാകരന്റെ രംഗപ്രവേശത്തോടെ രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ഉറപ്പായിരിക്കുകയാണ്.

സരിതയെ വിശ്വസിച്ച സർക്കാർ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചു. എ.കെ.ജി സെന്റർ ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിലും സർക്കാരിന് മറുപടി പറയേണ്ടി വരും. പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചകളാണ് പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാണിക്കുക. ഇതിനുപുറമെ, ഫണ്ടിന്റെ ആവശ്യകത സംബന്ധിച്ച ചർച്ചകളും സമ്മേളനത്തിൽ നടക്കും.

By newsten