Spread the love

ദില്ലി: യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പത്രം വായിക്കുന്നവർ പോലും എൻ.ഐ.എയ്ക്ക് പ്രശ്നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് അന്വേഷണ ഏജൻസിയോട് ചോദിച്ചു. ജാർഖണ്ഡ് സ്വദേശിയായ സഞ്ജയ് ജെയിൻ എന്നയാളെ യുഎപിഎ ചുമത്തി ജയിലിലടച്ച കേസിനെ പരാമർശിച്ചായിരുന്നു കോടതിയുടെ പരാമർശം. സഞ്ജയ് ജെയിനിന് ജാർഖണ്ഡ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചത്. എൻഐഎ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് വിഭാഗമായ തൃത്യ പ്രസ്തുതി കമ്മിറ്റി ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതില്‍ സഞ്ജയ് ജെയ്ന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ടിപിസി സഹകരണ സംഘങ്ങൾക്ക് പണം നൽകാൻ പ്രതികൾ ട്രാൻസ്പോർട്ടർമാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും പണം ശേഖരിക്കുന്നുണ്ടെന്നും എൻഐഎ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ കണ്ട് പണമോ ലേവിയോ നൽകിയെന്ന കാരണത്താൽ യു.എ.പി.എ നിയമം നിലനിൽക്കുമോ എന്ന കാര്യത്തിൽ ജാർഖണ്ഡ് ഹൈക്കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

By newsten