Spread the love

കൊച്ചി: കെ.ടി.യു. താല്‍ക്കാലിക വിസിയായി ഡോ. സിസാ തോമസിന്‍റെ നിയമനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. വിസി തസ്തികയിലേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരിൽ യോഗ്യരായവർ ഉണ്ടായിരുന്നില്ലെന്നും നല്ല ഉദ്ദേശത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്നും ഗവർണർ ഹൈക്കോടതിയെ അറിയിച്ചു.

എന്തടിസ്ഥാനത്തിലാണ് ഡോ.സിസയെ നിയമിച്ചതെന്ന് കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ കോടതി ഗവർണറോട് ചോദിച്ചിരുന്നു. സിസ തോമസിന്‍റെ സീനിയോറിറ്റിയാണ് കോടതി പരിശോധിക്കേണ്ടതെന്നും യോഗ്യതയുണ്ടോ എന്നല്ലയെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതി ഇന്ന് ചൂണ്ടിക്കാട്ടി. സീനിയോറിറ്റി പ്രകാരം നാലാമതായിരുന്നു ഡോ. സിസ തോമസെന്ന് ഗവർണർ പറഞ്ഞു.

വൈസ് ചാൻസലറെ നിയമിക്കാതെ സർവകലാശാലയുടെ പ്രവർത്തനങ്ങൾ സ്തംഭിക്കരുതെന്ന സദുദ്ദേശ്യത്തോടെയാണ് സിസ തോമസിന്റെ നിയമനം നടത്തിയതെന്നും ഗവർണർ പറഞ്ഞു. പ്രോ-വി.സിക്ക് അധ്യാപന പരിചയമുണ്ടോയെന്ന് കോടതി സർവകലാശാലയോട് ചോദിച്ചു. 10 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നായിരുന്നു രജിസ്ട്രാറുടെ മറുപടി. ചാൻസലർ സംസ്ഥാനത്തിന്‍റെ ഗവർണർ കൂടിയാണ്. ഗവർണർക്ക് എക്സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്നും ഗവർണറുടെ അഭിഭാഷകൻ പറഞ്ഞു. 

By newsten