Spread the love

ദില്ലി: സിപിഎം അംഗം ജോൺ ബ്രിട്ടാസിനോട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി ക്ഷമാപണം നടത്തി. മലയാള മാധ്യമങ്ങളുടെ തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന ജോൺ ബ്രിട്ടാസിന്‍റെ പരാമർശത്തിന് പിന്നാലെയാണ് അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി ക്ഷമാപണം നടത്തിയത്.

ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രമാണ് മലയാള മാധ്യമ സ്ഥാപന മേധാവികളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ക്ഷണിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് സഭയില്‍ വ്യക്തമാക്കി. ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബി ജെ പി അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കിയിരുന്നു എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. കൈരളി ടി വിയുടെ ചീഫ് എഡിറ്റർ & എം ഡി എന്നതിനൊപ്പം തന്നെ ഐ.ടി. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ് താൻ. ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനിലെ ബോര്‍ഡ് അംഗവുമാണ്. ഇത്തരത്തിൽ ഉള്ള ഒരു കൂടിക്കാഴ്ചയില്‍ എന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചായിരുന്നു മന്ത്രിയോട് ആരാഞ്ഞിരുന്നതെന്ന് ബ്രിട്ടാസ് വ്യക്തമാക്കി

ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രി സഭയിൽ പരസ്യമായി ക്ഷമാപണം നടത്തിയത്. കോഴിക്കോട്ടെ ഒരു മാധ്യമ സ്ഥാപനത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനെത്തിയെന്നും പിന്നീട് മറ്റ് പരിപാടികളുടെ ആധിക്യം കാരണം അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെന്നും ക്ഷമാപണത്തോടെയാണ് മന്ത്രി മറുപടി നൽകിയത്. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയതിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By newsten