Spread the love

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. യു.പി പൊലീസ് അറസ്റ്റ് ചെയ്ത കേസിൽ അഞ്ച് ദിവസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

സുബൈറിന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സുബൈറിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചെങ്കിലും ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല.

ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാലു വർഷം മുമ്പ് ട്വീറ്റ് ചെയ്ത കേസിൽ ജൂണ് 27നാണ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ച മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് സീതാപൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ കേസിലാണ് ജാമ്യം അനുവദിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് തള്ളുകയായിരുന്നു.

By newsten