Spread the love

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിൽ സി.സി.ടി.വി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിച്ചു. ചെറിയ വിമാനമായതിനാൽ സി.സി.ടി.വി ഉണ്ടായിരുന്നില്ലെന്നാണ് ഡി.ജി.പി കോടതിയെ അറിയിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഡിജിപി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച, തലശേരി മട്ടന്നൂർ സ്വദേശി ഫർസീൻ, പട്ടാനൂർ സ്വദേശി നവീൻ എന്നിവരുടെ ജാമ്യാപേക്ഷയും മറ്റൊരു പ്രതിയായ സുജിത് നാരായണന്റെ ജാമ്യാപേക്ഷയും പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായിട്ടില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

ഇ.പി.ജയരാജന്റെ ആക്രമണത്തിൽ തങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പ്രതിഭാഗം വാദിച്ചത്. സി.സി.ടി.വി കാമറ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അത് ലഭിച്ചാൽ പരിശോധിക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ സി.സി.ടി.വി ഇല്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

By newsten