Spread the love

ന്യൂ‍ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന ഹൈബി ഈഡൻ എംപിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വിമാനത്തിൽ വച്ച് രണ്ട് പേർക്ക് മർദ്ദനമേറ്റിട്ടും വിമാനക്കമ്പനി ഇൻഡിഗോയോ, ഡിജിസിഎയോ, കേന്ദ്ര വ്യോമയാന മന്ത്രാലയമോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഹൈബി ഈഡൻ ട്വീറ്റ് ചെയ്തു. ഇ.പി ജയരാജനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ട്വീറ്റിലാണ് മന്ത്രി മറുപടിയുമായി രംഗത്തെത്തിയത്.

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പരാതിക്കാരനുമായ അനിൽകുമാറിനൊപ്പം പൊലീസ് പരിശോധന നടത്തി. തെളിവെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് മഹസർ തയ്യാറാക്കിയിട്ടുണ്ട്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻകുമാറും മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസീൻ മജീദും ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കുകയായിരുന്നു. ഇ.പി ജയരാജൻ തങ്ങളെ സീറ്റുകൾക്കിടയിലേക്ക് തള്ളിയെന്നാണ് പരാതി.

By newsten