Spread the love

തൃശൂർ: കോണ്‍ഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ തുടരുകയാണ്. സെപ്റ്റംബർ 7 മുതൽ ഒരു ദിവസത്തെ ഇടവേള പോലുമില്ലാതെയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്രയിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചയും പതിവുപോലെ അദ്ദേഹം യാത്രയിലുടനീളം പങ്കെടുത്തു. കരുനാഗപ്പള്ളിയിലെ സമാപന സമ്മേളനത്തിന് ശേഷം മാതാ അമൃതാനന്ദമയിയെ കാണാൻ രാഹുലിനോടൊപ്പം വള്ളിക്കാവിലേക്ക് പോയി.

രാത്രി 10 മണിയോടെ രാഹുലും ചെന്നിത്തലയും പിരിഞ്ഞു. രാഹുൽ ഗാന്ധി കരുനാഗപ്പള്ളി ശ്രീധരിയം കൺവെൻഷൻ സെന്‍ററിലേക്കും ചെന്നിത്തല എതിർദിശയിലേക്കും. ചെന്നിത്തല ഹരിപ്പാട് എം.എൽ.എയുടെ ഓഫീസിൽ പോയെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അദ്ദേഹം ഓഫീസിലോ വീട്ടിലോ വന്നില്ല. നേരെ പോയത് ഗുരുവായൂരിലേക്കാണ്.

ശനിയാഴ്ച കന്നിമാസം ഒന്നാം തീയതി ആയിരുന്നു. കരുണകര ശിഷ്യനായ ചെന്നിത്തല കുറച്ചുകാലമായി എല്ലാ മലയാള മാസത്തിലെയും ആദ്യ ദിവസം ഗുരുവായൂർ ദർശനം നടത്തുന്നുണ്ട്. അതിരാവിലെ കണ്ണനെ കണ്ട് കദളി പഴം നൽകി വണങ്ങി മടങ്ങുന്നതാണ് പതിവ്. ആ പതിവ് ശനിയാഴ്ചയും മുടങ്ങിയില്ല. പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. ഗസ്റ്റ് ഹൗസിൽ കുളിച്ചും പ്രാർത്ഥിച്ചും നേരെ കിഴക്കേ ഗേറ്റിലേക്ക് പോയി. മൂന്നുമണിക്ക് നട തുറന്ന് 3.15ന് നിർമ്മാല്യം കണ്ടു. ഉച്ചകഴിഞ്ഞ് 3.25-ന് മുറിയിൽ തിരിച്ചെത്തി വസ്ത്രം മാറി നേരെ ഓച്ചിറയിലേക്ക് പോയി.

By newsten