Spread the love

ന്യൂഡല്‍ഹി: ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി പൊടിപിടിച്ച് കിടന്നിരുന്ന കേസ് ഫയലിൽ 2021 ഓഗസ്റ്റിലാണ് അന്വേഷണം പുനരാരംഭിച്ചത്. അന്വേഷണം വഴിമുട്ടിയ പഴയ കേസുകൾ അന്വേഷിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഡൽഹി പൊലീസിന്‍റെ നാലംഗ സംഘമാണ് കൊലക്കേസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്താനും കുടുക്കാനും സംഘം വിവിധ തന്ത്രങ്ങൾ പ്രയോഗിച്ചു.

1997 ഫെബ്രുവരിയിൽ ഒരു രാത്രിയിലാണ് ഡൽഹിയിലെ തുഗ്ലക്കാബാദ് സ്വദേശിയായ കിഷൻ ലാലിനെ കുത്തിക്കൊലപ്പെടുത്തിയത്. കിഷൻ ലാലിന്‍റെ വീടിന് സമീപം താമസിച്ചിരുന്ന രാമു എന്നയാളായിരുന്നു പ്രതി. എന്നാൽ സംഭവത്തെ തുടർന്ന് രാമു ഒളിവിൽ പോയി. പട്യാല ഹൗസ് കോടതിയിലാണ് കേസ് എത്തിയത്. രാമുവിനെ കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നതോടെ കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കിഷൻ ലാലിന്‍റെ ഭാര്യ സുനിത അദ്ദേഹത്തിന്റെ മരണസമയത്ത് ഗർഭിണിയായിരുന്നു.

2021 ഓഗസ്റ്റിൽ പ്രത്യേക പൊലീസ് സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സബ് ഇൻസ്പെക്ടർ യോഗേന്ദർ സിംഗ്, ഹെഡ് കോൺസ്റ്റബിൾമാരായ പുനീത് മാലിക്, ഓം പ്രകാശ് ദാഗർ എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ. അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പൊലീസ് ധർമേന്ദർ കുമാർ അന്വേഷണ സംഘത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കൊലപാതകത്തിന് ദൃക്സാക്ഷികളോ പ്രതിയായ രാമുവിന്‍റെ ഫോട്ടോയോ ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല.

By newsten