Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ വിമർശിച്ച് ഹൈക്കോടതി. വിചാരണക്കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ശരിയായ അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.

ഹർജി പരിഗണിക്കുന്നതിനിടെ വിചാരണക്കോടതിയിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിജീവിതയുടെ അഭിഭാഷകൻ പരാമർശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ആരോപണങ്ങളുടെ അടിസ്ഥാനം ചോദിച്ചത്.

പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങൾക്ക് കാരണമെന്ന് അതിജിവിതയുടെ അഭിഭാഷകൻ മറുപടി നൽകി. ഇതോടെ അന്വേഷണ സംഘം നിങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോയെന്ന് അതിജീവിതയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ചാൽ കോടതിക്ക് ഒപ്പം നിൽക്കാൻ കഴിയില്ലെന്ന വിമർശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

By newsten