Spread the love

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പുഴയും പുഴയോരവും കൊടുവള്ളി മുനിസിപ്പാലിറ്റിക്ക് കീഴിലാണെന്ന വിശദീകരണവുമായി നഗരസഭാ ചെയർമാൻ. പുഴ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലാണെന്നും ഇരുകരകളിലുമുള്ള പുറമ്പോക്ക് കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ ആസ്തിയിൽ പെട്ടതാണെന്നും ചെയർമാൻ വെള്ളറ അബ്ദു പറഞ്ഞു.

“കട്ടൗട്ടുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരിശോധനയിൽ, പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരു തരത്തിലും തടസ്സപ്പെടുത്തുന്നില്ല. മാത്രമല്ല, നദിക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ല. മുനിസിപ്പാലിറ്റി പൂർണ്ണമായും കളിക്കാരുടെ ആവേശത്തിനും വികാരത്തിനും ഒപ്പമാണ്. കൊടുവള്ളിയിലെ ലൈറ്റിനിങ് ക്ലബ്ബിന്‍റെയും മറ്റും സഹകരണത്തോടെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കാനും കൊടുവള്ളി മാർക്കറ്റ് അലങ്കരിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ചെറുപുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകിയതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിൽ മെസിയുടെയും നെയ്മറിന്‍റെയും വൈറൽ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയതായി വാർത്തയുണ്ടായിരുന്നു. എന്നാൽ അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഗഫൂർ വ്യക്തമാക്കി. “ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഒരു നോട്ടീസും നൽകിയിട്ടില്ല” ഗഫൂർ പറഞ്ഞു.

By newsten